Tuesday, 2 September 2014

വാട്സമ്മ



വിശാലമായ ഒരു മണപ്പുറം. കുത്തി ഒഴുകുന്ന നദി. അങ്ങിങ്ങായ്കുറച്ചാളുകൾ. ആറു വയസുള്ള ഒരു കൊച്ചു പയ്യൻ ചിത്ര രചനയിൽ മുഴുകി ഇരിക്കുന്നു. വെള്ളത്തിൽ മീൻ പിടിച്ചു കൊണ്ടിരിക്കുന്ന ജീവന്റെ ശ്രദ്ധയിൽ കാഴ്ച പെട്ടു. ജീവൻ നേരെ കരയിലേക്ക് നടന്നു. പടം വരച്ചു കൊണ്ടിരിക്കുന്ന പയ്യൻ ഒരു ചിത്രം  വരച്ചു പൂർത്തിയാക്കി , രണ്ടാമത്തേത് വരച്ചു കൊണ്ടിരിക്കുന്നു. ജീവൻ കൊച്ചു പയ്യനോട് ചോദിച്ചു "മോനെ നീ നന്നായ് പടം വരക്കുന്നുണ്ടല്ലോ ! നിന്റെ പേര് എന്നതാ ". അവൻ പറഞ്ഞു "അജയ്"
ജീവൻ അജയ് വരച്ചു പൂർത്തിയാക്കിയ പടം കയ്യിൽ എടുത്തു സൂക്ഷ്മമായ്നോക്കി , ഒരു പ്രായം ചെന്ന സ്ത്രീയുടെ ചിത്രം ആയിരുന്നു അത്. ജീവൻ അജയിനോട് ചോദിച്ചു "ആരാണ് മോനെ ഇത് ??". തെല്ലും ആശങ്കയില്ലാതെ പെട്ടെന്ന് തന്നെ അജയ് പറഞ്ഞു "ചേട്ടാ , ഇതാണ് വത്സമ്മ , എന്റെ വീട്ടിൽ വത്സമ്മ എന്നും വരും , രാവിലെ മമ്മി ആഫീസിൽ പോയിട്ട് രാത്രി തിരിച്ചു വരുന്നത് വരെ ഞാൻ വത്സമ്മയുടെ കൂടെത്തന്നെയാ . വത്സമ്മ എനിക്ക് എന്നും കഥ പറഞ്ഞു തരും , പാട്ട് പാടിത്തരും, കുളിപ്പിക്കും , ചോറ് തരും , മീൻ തരും , ബട്ടർഫ്ലയ്നെ പിടിച്ചു തരും "
ജീവൻ അജയുടെ വാചാലതയുടെ ഇടയിലേക്ക് ഒന്ന് കയറി ചോദിച്ചു "അപ്പോൾ വത്സമ്മയ്ക്ക് മക്കൾ ഇല്ലേ ? ". അജയ് പറഞ്ഞു "പിന്നേ !! അവരൊക്കെ സ്കൂളിൽ പോകുന്ന വലിയ ചേട്ടനും ചേച്ചിയുമാ .. അവരെ പഠിപ്പിക്കുവാൻ വേണ്ടിയാണ് വത്സമ്മ എന്റെ വീട്ടില് ജോലിക്ക് വരുന്നത് , വത്സമ്മയുടെ മകൻ വലിയ ഓട്ടക്കാരനാ , കുറെ സമ്മാനമൊക്കെ കിട്ടീട്ടുണ്ട് , ചേച്ചി(വത്സമ്മയുടെ മകൾ) നല്ല പാട്ടുകാരിയും , വത്സമ്മയെ പോലെ ത്തന്നെയാ , അവർ ഇടയ്ക്കു എന്നെ കാണാൻ വീട്ടിൽ വരാറുണ്ടല്ലോ"
വരച്ചു കൊണ്ടിരിക്കുന്ന ചിത്രം നോക്കി ജീവൻ ചോദിച്ചു , " വരയ്ക്കുന്നത് ആരെയാ ?". "ഇതാണെന്റെ മമ്മി " അജയ് പറഞ്ഞു. പക്ഷെ മമ്മിയുടെ ചിത്രം അവൻ എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല. അജയ് വരയ്ക്കും, ഇടയ്ക്കിടെ മായിക്കും , വീണ്ടും വരയ്ക്കും അങ്ങനെ തുടർന്ന് കൊണ്ടിരിന്നു. എന്താണ് മമ്മിയുടെ പടം ശരിയാവാത്തത് എന്ന് ജീവൻ അജയിനോട് ചോദിച്ചു.
അജയ് പറഞ്ഞു " സത്യം പറഞ്ഞാൽ മമ്മിയെ ഞാൻ അധികം കണ്ടിട്ടില്ല . മമ്മിയുടെ പേര് എന്താണെന്ന് പോലും എനിക്ക് അറിയില്ല .രാവിലെ ഞാൻ ഉണരുമ്പോൾ തന്നെ മമ്മി കോണ്ഫ്ലൈക്സും പാലും തന്നിട്ട് ആഫീസിൽ പോകും. രാത്രി ജോലി കഴിഞ്ഞെത്തിയാൽ വത്സമ്മയെ പറഞ്ഞു വിട്ടിട്ടു മമ്മി പിന്നീടു മൊബൈൽ ഫോണും പിടിച്ചു ടിവി കണ്ടോണ്ടിരിക്കും. ഒരിക്കൽ മാത്രം ഗെയിം കളിക്കാൻ മമ്മി എനിക്ക് ഫോണ് തന്നു"
ജീവൻ ആകാംഷയോടെ "എന്നിട്ട്"
അജയ് പറഞ്ഞു "അപ്പോൾത്തന്നെ ഒരു മെസ്സേജ് വന്നു എന്ന് പറഞ്ഞു മമ്മി മൊബൈൽ ഫോണ്തിരിച്ചു വാങ്ങി". ഞായറാഴ്ചകളിൽ മമ്മി എന്നെ പുറത്തു കൊണ്ട് പോകാറുണ്ട് , പക്ഷെ എന്നെക്കാൾ സ്നേഹിച്ചത് മൊബൈൽ ഫോണിനെ ആയിരിന്നു , എനിക്ക് രാത്രി ഭക്ഷണം തരാൻ മറന്നാലും മമ്മി ഫോണ്ചാർജ് ചെയ്യാൻ മറക്കില്ലായിരിന്നു"
ജീവൻ ചോദിച്ചു "അപ്പോൾ നിന്റെ അച്ഛനോ ?"
അജയ് പറഞ്ഞു "അച്ഛൻ ഗൾഫിലാ , എല്ലാ ഓണത്തിനും വീട്ടിൽ വരും , രണ്ടു ആഴ്ച കഴിഞ്ഞു തിരിച്ചു പോകും , വല്ലപ്പോഴും മമ്മിയെ വിളിക്കും , അതിൽ വല്ലപ്പോഴും മമ്മി അച്ഛനോട് സംസാരിക്കാൻ എനിക്കും തരും "
സംസാരത്തിനിടയിലും അജയ് പടം വരയ്ക്കൽ തുടർന്ന് കൊണ്ടേയിരിന്നു, പടം അത്രയ്ക്ക് ശരിയാവുന്നില്ല എന്നുള്ള ബോധ്യവും അതിനൊരു സ്വയം ന്യായീകരണവും എന്നോണം അജയ് പറഞ്ഞു "മമ്മിയുടെ മുഖം ഞാൻ രാത്രിയാ കൂടുതലും കണ്ടിട്ടുള്ളത് , അതും മൊബൈൽ ഫോണിന്റെ അരണ്ട വെളിച്ചത്തിൽ , മമ്മിയുടെ ശബ്ദത്തെക്കാൾ ഞാൻ കേട്ടിട്ടുള്ളത് മെസ്സേജ് വരുമ്പോളുള്ള റിംഗ്ടോണ്‍ ആണ് "
അപ്പോളേക്കും എങ്ങനെയോ ഒപ്പിച്ചു അവൻ മമ്മിയുടെ പടം വരച്ചു തീർത്തു. അപ്പോഴേക്കും അവൻ വളരെ ആഴത്തിൽ ചുമയ്ക്കുവാൻ തുടങ്ങി , അവനു വലിയ ശ്വാസം മുട്ടലും വലിവും അവനു അനുഭവപ്പെട്ടു. എന്ത് ചെയ്യണം എന്നറിയാതെ ജീവൻ പരിഭ്രമിച്ചു , നദിയിൽ നിന്ന് തല്ക്ഷണം ഒരു കാറ്റ് വീശി , അതോടെ അവന്റെ ശ്വാസം മുട്ടൽ ശമിച്ചു. അജയ് ആശ്വാസത്തോടെ ശ്വസിക്കുവാൻ തുടങ്ങി
ജീവൻ ചോദിച്ചു "നിനക്കെന്താ വയ്യേ , ശ്വാസം മുട്ടൽ ഉണ്ടോ ?? "
അജയ് പറഞ്ഞു " ചേട്ടാ ഞാൻ ശ്വാസം മുട്ടിയാണ് മരിച്ചത് , അതിനു ശേഷം എനിക്ക് ബുദ്ധിമുട്ട് അടിക്കടി വരും". എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് ജീവൻ ചോദിച്ചു. അജയ് വളരെ ലാഘവത്തോടെ പറഞ്ഞു "രണ്ടാഴ്ച മുമ്പ് മമ്മിയുടെ കൂടെ ഷോപ്പിങ്ങിനു പോയതാ , വികൃതി കാട്ടും എന്ന് പറഞ്ഞു എന്നെ മാർക്കറ്റിൽ കയറ്റാതെ കാറിൽ തന്നെ ഇരുത്തി , ഇപ്പോൾത്തന്നെ വരാമെന്ന് പറഞ്ഞാണ് മമ്മി പോയത് . പക്ഷെ കാർ ലോക്ക് ആയിപോയ് , അതിനുള്ളിൽ ശ്വാസം മുട്ടി ഞാൻ മരിച്ചു"
ജീവൻ അജയിന്റെ മമ്മിയുടെ പടത്തിലേക്കു സൂക്ഷിച്ചു നോക്കി എന്തൊക്കെയോ ആലോചിച്ചു. നിന്റെ മമ്മിയോടു ദേഷ്യം ഒന്നുമില്ലേ എന്ന് ജീവൻ ചോദിച്ചു. ഒരബദ്ധം പറ്റിയതിന്റെ പുറത്തു സ്വന്തം മമ്മിയോടു ദേഷ്യപ്പെടാൻ ആവുമോ എന്ന് അജയ് തിരിച്ചു ചോദിച്ചു. നിഷ്കളങ്കതയ്ക്കു മുന്നിൽ മറുപടി പറയാൻ കഴിയാതെ ജീവൻ കുരുങ്ങി.
ഇത്ര നേരം സംസാരിച്ചിട്ടും അജയ്ക്ക് ജീവന്റെ പേര് അറിയില്ലായിരിന്നു. അവൻ അതന്വേഷിച്ചു . ജീവൻ പറഞ്ഞു "എന്റെ പേര് ജീവൻ , അജയിനെ ഇങ്ങോട്ട് കൊണ്ട് വന്നില്ലേ , ഇവിടത്തെ രാജാവ് യമൻ , അദ്ധേഹത്തിന്റെ മകനാണ് ഞാൻ ". അത്ഭുതമായിരിന്നു അജയുടെ മുഖത്തെ ഭാവം , അപ്പോൾ ജീവൻ ഒരു രാജകുമാരൻ ആണോ എന്ന് അജയ് ചോദിച്ചു. ജീവൻ വിനയത്തോടെ തലയാട്ടി. അജയ്ക്ക് എന്തേലും ആഗ്രഹം ഉണ്ടോ എന്ന് ജീവൻ ചോദിച്ചു. മമ്മിയുടെ പേര് എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം എന്ന് അജയ് പറഞ്ഞു.
കൌതുകത്താൽ ജീവൻ ഭൂമിയെലേക്ക് ഒന്ന് എത്തി നോക്കി , അവിടെ സമയം രാത്രി 2:15 , അജയിന്റെ അമ്മ വാട്സാപ്പിൽ ഓണ്ലൈൻ ആയി ഉണ്ട്.അജയ്ക്ക് ഉമ്മ കൊടുത്തു കൊണ്ടിരിക്കുന്ന DP , ആശ്വസിപ്പിക്കാൻ മത്സരിക്കുന്ന സുഹൃത്തുക്കൾ, അജയന്റെ പേരില് ഒരു ഗ്രൂപ്പും പെയിന്റിംഗ് ചലെന്ജ്കളും. ഇതെല്ലാം പോരാഞ്ഞിട്ട് Breathing ഇന്റെ ആവശ്യകത വിളിച്ചോതുന്ന സ്റ്റാറ്റസ്ഉം. അരണ്ട വെളിച്ചത്തിൽ incoming  alerts ഇന്റെ ഇടയിലൂടെ ജീവൻ മുഖം കണ്ടു. ജീവൻ മനസിലാക്കി "ശരിയാണ് , ഇവരെ വരയ്ക്കാൻ പാടാണ്" , ജീവൻ ഉടനെ തന്നെ ഭൂമിയിൽ നിന്നും കണ്ണെടുത്ത്‌ മാറ്റി. ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചു കൊണ്ട് ഇനി ഭൂമിയിലേക്ക്യാതൊരു കാരണവശാലും നോക്കില്ലാ എന്ന് മനസ്സിൽ ഉറപ്പിച്ചു.
എന്തായെന്ന് അറിയുവാനുള്ള ആകാംഷയോടെ നില്ക്കുന്ന കുരുന്നു മുഖം ജീവന്റെ ശ്രദ്ധയിൽപെട്ടു
ജീവൻ : നിന്റെ അമ്മ നിന്നെക്കുറിച്ചു ഓർത്തു വിഷമിച്ചു ഉറങ്ങുവാൻ പോലും പറ്റാതെ ഇരിക്കുകയാടാ
അജയ് : ങ്ഹും ! ആണല്ലേ ... അമ്മയുടെ പേര് എന്താണെന്ന് അറിഞ്ഞോ ?
ജീവൻ : (പെട്ടെന്ന് ഒന്ന് കുഴഞ്ഞു , എന്നിട്ട് മനസ്സിൽ ആദ്യമേ ഓടി കയറി വന്ന പേര് അങ്ങ് പറഞ്ഞു )! ! വാട്സമ്മ

1 comment:

  1. കഥയുടെ കാലോചിതമായ പ്രമേയവും വ്യത്യസ്തവും നൂതനവും ആയ ആഖ്യാനവും നന്നായി തോന്നി ...
    പക്ഷെ , പലയിടത്തും ആറു വയസിൽ കവിഞ്ഞ പക്വത കഥാപാത്രം (അജയ് )പ്രകടിപിക്കുമ്പോൾ പരകായപ്രവേശം നടത്തുമ്പോൾ സ്തൈര്യം കൈ വിടാതെ ഇരിക്കാൻ കഥാകാരൻ കൂടുതൽ ശ്രധികേണ്ടി ഇരിക്കുന്നു എന്ന് തോന്നി ..

    ReplyDelete